pawar-mamata

മുംബയ്: മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ് മാലിക്കിനെ ഇ ഡി‌ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഉപദേശം തേടി മുതിർന്ന എൻ സി പി നേതാവ് ശരദ് പവാർ. ഏകദേശം പത്ത് മിനിട്ട് നീണ്ടുനിന്ന ടെലിഫോൺ സംഭാഷണത്തിനിടെ ബംഗാളിൽ ഇത്തരമൊരു സാഹചര്യം വന്നപ്പോൾ മമതാ ബാനർജി എങ്ങനെയാണ് അത് കൈകാര്യം ചെയ്തതെന്ന് ശരദ് പവാർ ചോദിച്ചതായി റിപ്പോർട്ടുകളുണ്ട്. ദേശീയ മാദ്ധ്യമമായ എൻ ഡി ടി വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ ബംഗാളിലെ നിരവധി തൃണമൂൽ നേതാക്കന്മാരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇത്തരത്തിൽ നോട്ടമിട്ടിരുന്നു. മുമ്പ് ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്ത് പരിചയമുള്ളതിനാലാകണം ശരദ് പവാർ മമതാ ബാനർജിയോട് ഉപദേശം ചോദിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ എൻ സി പിക്കും ശരദ് പവാറിനും എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകാമെന്ന് മമതാ ബാനർ‌ജി പവാറിന് ഉറപ്പ് നൽകിയതായി എൻ സി പിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യ തേടുന്ന കൊടുംഭീകരൻ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘവുമായി ചേർന്ന് കള‌ളപ്പണം വെളുപ്പിച്ച കേസിലാണ് മഹാരാഷ്‌ട്ര മന്ത്രിയായ നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിലെടുത്തത്. മഹാരാഷ്‌ട്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് നവാബ് മാലിക്.
ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയിരുന്നു. അന്വേഷണവുമായി നവാബ് മാലിക്ക് സഹകരിച്ചിരുന്നില്ല. ഈ കേസിൽ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ ഇഖ്‌ബാൽ കസ്‌കറെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചില റിയൽ എസ്‌റ്റേറ്ര് ഡീലുകളിൽ നവാബ് മാലികിന് ബന്ധമുണ്ടെന്ന് കണ്ടതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.

ഇന്ന് രാവിലെ ആറ് മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇഡി സംഘം ഇവിടെ ഒരുമണിക്കൂർ ചോദ്യം ചെയ്‌തു. തുടർന്ന് മുംബയ് ഇഡി ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നവാബ് മാലികിനെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എൻസിപി പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്‌ടർ സമീർ വാംഖഡെയ്‌ക്കെതിരെ ശക്തമായ വിമർശനം മുൻപ് നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആര്യൻ ഖാന്റെ അറസ്‌റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ ഏജൻസികൾ ലക്ഷ്യമാക്കുന്നു എന്നദ്ദേഹം ആരോപിച്ചു.