
ന്യൂഡൽഹി : വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ 18000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് ഇവർ രാജ്യം വിട്ടത്. ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കളിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും ഇ ഡി കൈമാറിയിരുന്നു. ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000ത്തോളം കോടി രൂപയുടെ വായ്പ രൂപേണ ബാങ്കുകൾ നിന്ന് തട്ടിയെടുത്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസ്സുകള്‍ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഈ കണക്കുകള്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചത്.