
മോസ്‌കോ: യുക്രെയിനെതിരായ തങ്ങളുടെ ആദ്യദിനത്തെ ആക്രമണം വിജയകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധത്തിനെതിരെ റഷ്യയിൽ പ്രതിഷേധവുമായി ജനങ്ങൾ. സെന്റ് പീറ്റേഴ്‌സ്ബർഗിൽ 'റഷ്യ യുദ്ധത്തിനെതിരാണ്' എന്ന ബാനറുയർത്തി പ്രതിഷേധിച്ച ജനങ്ങളെ അറസ്‌റ്റ് ചെയ്‌തു. കൂടുതലും യുവാക്കളാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്. 1700 പേരെയാണ് പ്രതിഷേധത്തിന്റെ പേരിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റഷ്യയിലെ വിവിധ നഗരങ്ങളിൽ ജനങ്ങളോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോൾ ശബ്ദിക്കരുതെന്നും മുന്നറിയിപ്പുകൾ നൽകിയിരുന്നു.
അതേസമയം റഷ്യയുടെ മോഹങ്ങൾ യുക്രെയിനിൽ ഒതുങ്ങില്ലെന്നും പുടിനുമായി ഇനി ചർച്ചയ്‌ക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്‌ക്കായി 7000 സൈനികരെ ജർമ്മനിയിലേക്ക് അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം ആദ്യ ദിനം 137 പേരുടെ ജീവൻ നഷ്‌ടമായതായി യുക്രെയിൻ അറിയിച്ചു.
റഷ്യയ്‌ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കാൻ ജപ്പാൻ തീരുമാനിച്ചു. ആണവ ദുരന്തമുണ്ടായ ചെർണോബിൽ പിടിച്ചെടുത്തതായി റഷ്യൻ സൈനികർ സ്ഥിരീകരിച്ചു. അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രെയിനിലെ സൈന്യം അറിയിച്ചത്.