കൊല്ലം: റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബർ ഉത്പന്നങ്ങൾ കമ്പോളത്തിലിറക്കാനുള്ള സാദ്ധ്യതാ പഠനം നടത്താൻ തീരുമാനിച്ചു. ആർ.പി.എൽ ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം. തെഴിലാളികൾക്കായി നിയമിച്ച 13 വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. എല്ലാവർക്കും വീട് എന്നതാണ് ലക്ഷ്യം. 46 വീടുകൾ കൂടി തൊഴിലാളികൾക്കായി നിർമ്മിക്കണമെന്ന നിർദ്ദേശവും മന്ത്രി മാനേജ്‌മെന്റിന് നൽകി. ഗ്രാറ്റുവിറ്റി 26 ദിവസമാക്കി ഉയർത്തുന്ന കാര്യം പഠിക്കാൻ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പെൻഷൻ പ്രായം 60 ആക്കിയതിനൊപ്പം 233 കരാർ തൊഴിലാളികളെ ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ സ്ഥിരപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ സേവന -വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തി ആർ.പി.എൽ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആർ പി എൽ സ്കൂളിൽ മലയാളവും ഇംഗ്ളീഷും കൂടി പഠിപ്പിക്കുന്നതോടൊപ്പം പ്ലസ് ടു അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എസ് ജയമോഹൻ, അജയൻ, പുനലൂർ മധു, സാബു, പി.എസ് സുപാൽ എം.എൽ.എ, അജയപ്രസാദ്, നാസർഖാൻ, സാബു എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.