തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടില്‍ പഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ ബൈക്കിൽ നിന്ന് മാരകലഹരിമരുന്നായ എം.ഡി.എ.എ പിടികൂടിയ സംഭവത്തിൽ വൻവഴിത്തിരിവ്. ഭർത്താവിന്റെ ബൈക്കിൽ മയക്കുമരുന്ന് ഒളിപ്പിച്ചത് ഭാര്യയായ പഞ്ചായത്തംഗമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലിനെ പൊലീസ് അറസ്റ്റുചെയ്തു.
ഇവർ ഭര്‍ത്താവിന്റെ ഇരുചക്ര വാഹനത്തില്‍ എം.ഡി,എം,എ ഒളിപ്പിച്ചു വെക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടുകയായിരുന്നു, എന്നാൽ പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് നിരപരാധിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പുറത്തുവന്നത്.
ഭര്‍ത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി. ഇവരുടെ കാമുകന്‍ വിനോദ് വിദേശത്താണെന്നും പൊലീസ് സൂചിപ്പിച്ചു. കേസില്‍ സൗമ്യ, കൂട്ടുപ്രതികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരും അറസ്റ്റിലായി.ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി എറണാകുളത്തുള്ള സംഘത്തെ നിയോഗിച്ചു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു.തുടര്‍ന്ന് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിച്ചു. പിന്നീട് ഈ പദ്ധതിയും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്.