
കോലഞ്ചേരി /കാക്കനാട്: രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംശയ നിഴലിലുള്ള മാതൃസഹോദരി സ്മിതയും സുഹൃത്ത് ആന്റണി ടിജിനും മൈസൂരുവിൽ പിടിയിലായി. സ്മിതയുടെ ഒമ്പതുകാരനായ മകനും ഇവർക്കൊപ്പമുണ്ട്. കുഞ്ഞിന്റെ അമ്മയും അമ്മൂമ്മയും ആശുപത്രിയിൽ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് തൃക്കാക്കര പൊലീസ് സ്മിതയെയും സംഘത്തെയും പിടികൂടിയത്. ഇവരെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിക്കും.
കാക്കനാട് തെങ്ങോടുള്ള അപ്പാർട്ട്മെന്റിൽ നിന്ന് ആന്റണി ടിജിനും സംഘവും കാറിലും ട്രെയിനിലുമായാണ് ബംഗളൂരുവിൽ എത്തിയത്. ലോഡ്ജിൽ ഒരുദിവസം തങ്ങിയശേഷം മൈസൂരിലെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിനാണ് ഇവർ തങ്ങിയ സ്ഥലത്ത് പൊലീസെത്തിയത്.
കുഞ്ഞിനെ മർദ്ദിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ പറഞ്ഞു. ജനലിന്റെ മുകളിൽ നിന്ന് ചാടി കുഞ്ഞിന് പലതവണ പരിക്കേറ്റിട്ടുണ്ടെന്ന് സ്മിത പറഞ്ഞു. സ്മിതയ്ക്കും മകനും കൗൺസലിംഗ് നൽകിയ ശേഷം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.
ആന്റണി ഒട്ടേറെ കേസുകളിൽ പൊലീസിന്റെ സ്ഥിരം സാക്ഷിയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുളള ഫോട്ടോകൾ ടിജിന്റെ ശേഖരത്തിലുണ്ട്. ഇവ കാട്ടിയാണ് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പലരെയും വിശ്വസിപ്പിച്ചിരുന്നത്.
അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തു
കോലഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന കുഞ്ഞിന്റെ അമ്മ സൗമ്യയെ ടോയ്ലെറ്റിലും അമ്മൂമ്മ സരസുവിനെ ഐ.സി.യുവിന് പുറത്തും കൈഞരമ്പ് മുറിച്ചനിലയിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കണ്ടെത്തിയത്.
സൗമ്യ ടോയ്ലെറ്റിൽ നിന്നു പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് സെക്യൂരിറ്റി തുറന്നപ്പോഴാണ് രണ്ട് കൈകളിലെയും ഞരമ്പുകൾ മുറിച്ച് രക്തം വാർന്ന നിലയിൽ കണ്ടത്. വിശ്രമസ്ഥലത്താണ് സരസുവിനെ കഴുത്തിലെ ഞരമ്പും കൈഞരമ്പും മുറിച്ചനിലയിൽ കണ്ടെത്തിയത്. അപകടനില തരണം ചെയ്ത ഇരുവരും പ്രത്യേക പരിചരണ വിഭാഗത്തിലാണ്.
കുഞ്ഞിന്റെ നില മെച്ചപ്പെട്ടു
ഐ.സി.യുവിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടു. കണ്ണുകൾ തുറക്കുവാനും പ്രതികരിക്കുവാനും തുടങ്ങിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പും അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി.വി. തോമസും അറിയിച്ചു.
ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു
സംസ്ഥാന ബാലവാകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ്കുമാർ കുഞ്ഞിനെ സന്ദർശിച്ചു. ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ ശിശുക്ഷേമ ഓഫീസർ സിനി കെ.എസും ഒപ്പമുണ്ടായിരുന്നു.
കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ഇന്ന് സന്ദർശിക്കും. എറണാകുളം ജില്ലാ ചെയർപേഴ്സൺ അഡ്വ. ബിറ്റി കെ. ജോസഫിന്റെ നേതൃത്വത്തിൽ ഡോ. ബിനു രവി, അഡ്വ. ശ്രീലക്ഷ്മി, ഡാർലിൻ ഡൊണാൾഡ്, മഞ്ജുള വി.എൻ എന്നിവരാണ് സന്ദർശിക്കുക. കുഞ്ഞിനെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം ഏറ്റെടുക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.