
മോസ്കോ: തന്നെ ഇല്ലാതാക്കി ഭരണം പിടിച്ചെടുക്കാനാണ് പുടിന്റെ ശ്രമമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയുടെ ആശങ്ക ശരിവച്ച് റഷ്യൻ പ്രസിഡന്റിന്റെ ആഹ്വാനം . യുക്രെയിനിൽ പട്ടാള അട്ടിമറി നടത്താൻ വ്ളാദിമിർ പുടിൻ സൈന്യത്തോട് ആഹ്വാനം ചെയ്തു.
ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രെയിൻ ഭരിക്കുന്നത് ഭീകരരും നവനാസികളും ലഹരിക്കടിമപ്പെട്ടവരുമാണ്. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രെയിനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുതെന്നും പുടിൻ ആഹ്വാനം ചെയ്തു.
പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രെയിനെ നെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. .തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിൻ്റെ ശ്രമമെന്ന് നേരത്തെ യുക്രെയിൻ പ്രസിഡൻ്റ് സെലൻസ്കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തൻ്റെ കുടുംബവുമാണെന്നും തൻ്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലൻസ്കി തുറന്നടിച്ചിരുന്നു.
നേരത്തെ യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. സമ്പൂർണ നിരായുധീകരണത്തിന് യുക്രെയിൻ തയ്യാറാകണമെന്നും പ്രതിരോധതലത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചത്.