volodimir-solonsky

കീവ്: താൻ ഒളിച്ചോടിയെന്ന റഷ്യയുടെ ആരോപണത്തിന് മറുപടിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. സെൽഫ് ഷോട്ട് വീഡിയോയിലൂടെയാണ് റഷ്യയ‌്ക്ക് മറുപടിയുമായി സെലെൻസ്‌കി രംഗത്തെത്തിയത്.

"ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളുടെ സൈന്യം ഇവിടെയുണ്ട്. സമൂഹത്തിലെ പൗരന്മാർ ഇവിടെയുണ്ട്. നാമെല്ലാവരും ഇവിടെയുണ്ട്, നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നു, അത് അങ്ങനെ തന്നെ തുടരും," പ്രസിഡൻസി കെട്ടിടത്തിന് പുറത്ത് നിന്ന് സെലെൻസ്‌കി പറഞ്ഞു.

ഒലിവ് പച്ച സൈനിക ശൈലിയിലുള്ള വസ്ത്രം ധരിച്ച് പ്രധാനമന്ത്രി, ചീഫ് ഒഫ് സ്റ്റാഫ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് സെലെൻസ്‌കി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, യുക്രെയിനിൽ പട്ടാള അട്ടിമറി നടത്താൻ വ്ളാദിമിർ പുടിൻ സൈന്യത്തോട് ആഹ്വാനം ചെയ്തു.

ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രെയിൻ ഭരിക്കുന്നത് ഭീകരരും നവനാസികളും ലഹരിക്കടിമപ്പെട്ടവരുമാണ്. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രെയിനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുതെന്നും പുടിൻ ആഹ്വാനം ചെയ്തു.