murder

നാഗർകോവിൽ: ഹോട്ടൽ റിസപ്‌ഷനിസ്‌റ്റായിരുന്ന നീലൻ എന്ന അയ്യപ്പന്റെ ദാരുണാന്ത്യത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. കന്യാകുമാരി ജില്ലയിലെ കോട്ടാർ, ചെട്ടിത്തെരുവ് സ്വദേശി മാടസ്വാമി-വേലമാൾ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട നീലൻ.

ചേച്ചി ചിദംബരം (സിന്ധു), അനുജത്തി ശിവപ്രിയ എന്നിവരുടെ വിവാഹം കഴിഞ്ഞു. നീലന്റെ വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് കുടുംബത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. നീലന്റെ ശമ്പളം കൊണ്ടായിരുന്നു വീട്ടുചെലവുകൾ നടന്നിരുന്നത്. ശമ്പളം കിട്ടുന്ന ദിവസം അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ വീട്ടുചെലവിനുള്ള തുക നീലൻ അയച്ചുകൊടുക്കും.

നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകുന്ന നീലന് ദുഃശീലങ്ങൾ ഒന്നുംതന്നെയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ ഹോട്ടൽ അടച്ചതിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ നീലൻ ഒമ്പതുമാസങ്ങൾക്ക് മുമ്പാണ് വീണ്ടും ഹോട്ടലിൽ തിരികെയെത്തിയത്. രണ്ടുമാസം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്.

പ്രതിയെ പിടികൂടിയെങ്കിലും മകന്റെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ എന്ന് മാടസ്വാമി പറഞ്ഞു. ചേട്ടന്റെ വിയോഗം തനിക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് ശിവപ്രിയ പറഞ്ഞു.