
ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയിനിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിർദ്ദേശം ഇക്കാര്യത്തിൽ ലഭിച്ചതായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.
യുക്രെയിനിൽ നിന്നുളള ഇന്ത്യക്കാരുമായി റുമേനിയയിൽ നിന്നും രണ്ട് വിമാനങ്ങളാണ് എത്തുക. ഒന്ന് മുംബയിലും മറ്റൊന്ന് ഡൽഹിയിലും എത്തും. ഇതിലുളള മലയാളികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഡൽഹിയിൽ തന്നെ താമസ സൗകര്യം ഏർപ്പെടുത്താനും സൗജന്യമായി നാട്ടിലെത്തിക്കാനുമാണ് തീരുമാനം.
ഇന്ന് നാലുമണിയോടെയാണ് യുക്രെയിനിൽ നിന്നുളള ആദ്യ സംഘം ഡൽഹിയിൽ എത്തുക. റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്‌റ്റ് വഴിയാണ് ഇന്ത്യയിലേക്ക് ഇവർ വരുന്നത്. 17 മലയാളികൾ അടങ്ങുന്ന 470 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തുകയെന്ന് വേണു രാജാമണി അറിയിച്ചു. നിലവിൽ ഇനിയെന്ത് എന്നത് പ്രവചനാതീതമാണെന്നും യുദ്ധം നിർത്തി യുക്രെയിനുമായി ചർച്ചയ്‌ക്ക് റഷ്യ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.