kk

ന്യൂഡല്‍ഹി: യുക്രെയിനെതിരെ റഷ്യയുടെ ആക്രമണം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു . യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് സെലൻസ്‌കി മോദിയോട് അഭ്യര്‍ത്ഥിച്ചു.

യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് അദ്ദേഹം മോദിയോട് വിശദീകരിച്ചു. യു.എന്നില്‍ തങ്ങളെ രാഷ്ട്രീയമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം യു.എന്നിലെ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യയും രംഗത്തുവന്നു. യു.എന്നില്‍ ഇന്ത്യ നിഷ്‌പക്ഷ നിലപാടെടുത്തതില്‍ സന്തോഷമുണ്ടെന്നും റഷ്യ വ്യക്തമാക്കി.

യുക്രെയിന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുക്രെയിനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. 15അംഗങ്ങളുള്ള സമിതിയിൽ 11രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുക്രെയിനിലെ സമീപകാല സംഭവ വികാസങ്ങളില്‍ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മനുഷ്യന്റെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല. ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചര്‍ച്ച മാത്രമാണെന്നും തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു. യു.എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായിരുന്നില്ല