
അബുദാബി: മാർച്ച് ഒന്നുമുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ യു.എ.ഇ തീരുമാനിച്ചു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളിലും വൻമാറ്റങ്ങൾ ഏർപ്പെടുത്താൻ യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരും. .കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പ്രാദേശിക തലത്തില്‍ ഓരോ എമിറേറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്. പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു. ആര്‍ കോഡ് സഹിതമുള്ള പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.