
ന്യൂഡല്‍ഹി: യുദ്ധം അവസാനിപ്പിച്ച് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്‌തമാക്കി. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഏതുവിധത്തിലും സഹായം നല്‍കുമെന്നും മോദി പറഞ്ഞു. സെലന്‍സ്‌കിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുദ്ധം മൂലം യുക്രെയിനില്‍ നിരവധി ജീവനുകളും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ മോദി അഗാധമായ ദുഖം രേഖപ്പെടുത്തി. യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിലും മോദി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ എത്രയും വേഗത്തില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ യുക്രെയിൻ അധികൃതരുടെ സഹായവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും ഒന്നിച്ചുനിന്ന് യുദ്ധം അവസാനിപ്പിക്കണമെന്നും മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സെലന്‍സ്‌കി ട്വീറ്റ് ചെയ്തിരുന്നു