vembayam

വെമ്പായം: വെമ്പായത്ത് പെയിന്റ് കടയിലുണ്ടായ വൻ തീപിടിത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. വെമ്പായം ചിറമുക്ക് സ്വദേശി നിസാമാണ് മരിച്ചത്. വെമ്പായം - കന്യാകുളങ്ങര റോഡിൽ പ്രവർത്തിക്കുന്ന എ.എൻ ഹാർഡ്‌വെയർ എന്ന പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. നാല് നില കെട്ടിടം പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു തീപിടുത്തം. ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീഅണച്ചപ്പോഴാണ് നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കടയ്ക്കുള്ളിൽ ചെറിയ തീ കണ്ടപ്പോൾ തന്നെ ജീവനക്കാർ ഇറങ്ങി ഓടിയിരുന്നു. തൊട്ടടുത്ത കടയിലെ ജീവനക്കാരും മറ്രും ചേർന്ന് അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പെയിന്റിന് തീ പിടിച്ചതിനാൽ ശ്രമം വിഫലമായി. തൊട്ടടുത്ത കടകളിലേക്കും തീ പടർന്നു.

ഇതിനിടയിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഗ്ലാസുകൾ പൊട്ടി തെറിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തരായി.

വെഞ്ഞാറമൂട്, നെടുമങ്ങാട്, ചാക്ക, കടയ്ക്കൽ, ആറ്റിങ്ങൽ, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്ന് 20 ഓളം ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. അരകിലോമീറ്ററോളം ദൂരത്തോളം തീയുടെ ചൂട് പടർന്നു. ഇത് രക്ഷാപ്രവർത്തനത്തേ ബാധിക്കുന്നുണ്ട്. സമീപത്തെ കടകളെല്ലാം പൊലീസും, ഫയർഫോഴ്സും ചേർന്ന് ഒഴിപ്പിച്ചു.

തീപിടുത്തത്തിൽ എ.എൻ പെയിന്റ് കട പൂർണമായും കത്തിനശിച്ചു. ഏകദേശം നാല് കോടിയുടെ നഷ്ടം കണക്കാക്കുന്നു. അപകട സാദ്ധ്യത കണക്കിലെടുത്ത് എം.സി റോഡ് വഴിയുള്ള ഗതാഗതം പൂർണമായും പൊലീസ് തടഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി ജി.ആർ. അനിൽ, ജില്ലാ കളക്ടർ നവജോത് ഖോസ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഫോട്ടോ: വെമ്പായം ജംഗ്ഷനിലെ പെയിന്റ് കടയിലുണ്ടായ തീപിടിത്തം