gun

ബാലുശേരി: നന്മണ്ടയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം ഗൃഹനാഥനും നാട്ടുകാർക്കും നേരെ വെടിവച്ചു. നന്മണ്ട ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന മഠത്തിൽ വിൽസന്റിന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കവും വെടിവയ്പും. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

മുക്കം ചെറിവാടി സ്വദേശി മുനീർ (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാർ ബാലുശേരി പൊലീസിൽ ഏൽപ്പിച്ചു. പനായി സ്വദേശി സത്യൻ എന്നയാൾ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണിതെന്ന് സംശയമുണ്ട്. സത്യനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിൽസന്റിനെതിരെ ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്നു. വിൽസന്റിന്റെ വീട് സത്യന് എഴുതി നൽകിയെങ്കിലും ഒഴിഞ്ഞുകൊടുത്തിരുന്നില്ല. തുടർന്ന് സത്യൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.

ശനിയാഴ്ച ഉച്ചയോടെ പൊലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിച്ചു. എന്നാൽ പോകാൻ ഇടമില്ലാത്തതിനാൽ വിൽസന്റും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാട്ടുകാരും അയൽവാസികളും വീട്ടിൽ എത്തി.

അതിനിടെയാണ് രാത്രി മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർത്തത്. ആറ് റൗണ്ട് വെടിവച്ചെങ്കിലും ആർക്കും പരിക്കില്ല. അക്രമി സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. ബാലുശേരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.