
കാസർക്കോട്: സഹപാഠി ബ്ലേഡ് കൊണ്ട് കീറിമുറിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട്  ചെർക്കളയിലാണ് സംഭവം, ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എം. ഫാസിറിനെയാണ് (15) സഹപാഠി കഴുത്തിലും തോളിലും ബ്ലേഡ് കൊണ്ട് കീറിമുറിച്ചത്. ചെങ്കള കെട്ടുങ്കൽ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിർ.
ബുധനാഴ്ച മൂന്ന് മണിയോടെ സ്കൂളിൽ വച്ച് സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് ഫാസിർ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേൽപ്പിച്ചത്. കൈ ഉയർത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അദ്ധ്യാപകർ ഉടൻ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് ഒൻപതും കൈക്ക് എട്ടും സ്റ്റിച്ചുകൾ ഫാസിറിന് ഇടേണ്ടി വന്നു.
അതേസമയം സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരൻ കെ ഇബ്രാഹിം ആരോപിച്ചു..
മുറിവേറ്റ വിദ്യാർത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്കൂൾ പ്രധാനാധ്യാപകൻ എം.എം. അബ്ദുൽ ഖാദർ വ്യക്തമാക്കി. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. എന്നാൽ അതുസബന്ധിച്ച് പരാതി കുട്ടിയിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ലഭിച്ചിരുന്നില്ല. ഇരു കുട്ടികളും ഇപ്പോൾ സ്കൂളിൽ വരുന്നില്ലെന്നും പ്രഥാനാധ്യാപകൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബ്ലേഡ് കൊണ്ടു മുറിവേൽപ്പിച്ചത് സംബന്ധിച്ച റിപ്പോർട്ട് ജുവനൈൽ കോടതിയിൽ സമർപ്പിച്ചതായി വിദ്യാനഗർ എസ്.ഐ കെ പ്രശാന്ത് വ്യക്തമാക്കി.