kk

ന്യൂഡൽഹി : യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോൾഡോവ വഴി തിരിച്ചെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോൾഡോവൻ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി സംസാരിച്ചു.

രക്ഷാദൗത്യത്തിനായി അതിർത്തി ഇന്ത്യക്കാർക്കായി തുറന്ന് നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതിർത്തി തുറന്നുനൽകിയാൽ ഒഡേസയിലുള്ളവർക്കും മോൾഡോവ വഴി തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നാളെ മോൾഡോവയിലെത്തുമെന്നാണ് വിവരം. യുക്രെയിനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു.

അതേസമയം യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാരും രംഗത്തെത്തി. നേരത്തെ പോളണ്ട്,​ റുമാനിയ, ഹംഗറി എന്നി രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിച്ചിരുന്നത്. യുക്രെയിനില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരോട് യുക്രെയിനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് യുക്രെയിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് എത്തിച്ചേരാന്‍ ശ്രമിക്കുക. ട്രെയിന്‍ വഴിയുള്ള യാത്ര സുരക്ഷിതമാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് യുക്രെയിന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതായും എംബസി അറിയിച്ചു. സൗജന്യ യാത്രയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ട്രെയിനില്‍ കയറ്റുക. സംഘമായി യാത്ര ചെയ്യാനും എംബസി നിര്‍ദേശിച്ചു.