
 പക തീർത്തത് അയ്യപ്പനോട്
തിരുവനന്തപുരം: അയ്യപ്പനെ കൊലപ്പെടുത്താൻ നഗരത്തിലേക്ക് വരും മുമ്പ് നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെ കൊല്ലാൻ അജീഷ് ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. രണ്ടുദിവസം മുമ്പ് നെടുമങ്ങാട്ട് വച്ച് മദ്യലഹരിയിൽ അജീഷുമായി വാക്കേറ്റമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പക്രു, ഷൈജു എന്നിവരുടെ വീട്ടിലാണ് അജീഷ് വെള്ളിയാഴ്ച രാവിലെ ഏഴോടെ ബാഗിലൊളിപ്പിച്ച വെട്ടുകത്തിയുമായി എത്തിയത്. അജീഷിന്റെ പഴയ സുഹൃത്തുക്കളായിരുന്ന ഇരുവരും അപ്പോൾ വീടുകളിലുണ്ടായിരുന്നില്ല.
പക്രുവിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. പക്രു ഇല്ലെന്ന് കണ്ടപ്പോഴാണ് ഷൈജുവിനെ തെരഞ്ഞത്. ഷൈജുവിനെയും കിട്ടാതായപ്പോൾ അരിശം മൂത്ത അജീഷിന് പെട്ടെന്നാണ് താനുമായി വഴക്കുണ്ടാക്കിയ അയ്യപ്പനെ ഓർമ്മവന്നതെന്നും പിന്നീട് നഗരത്തിലേക്ക് ബൈക്കിൽ പായുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് നിന്ന് നഗരത്തിലേക്കുള്ള വഴിയിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇക്കാര്യം ഉറപ്പാക്കും. പക്രുവിനെയും ഷൈജുവിനെയും നെടുമങ്ങാട് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ കണ്ടെത്തി വിവരങ്ങൾ മനസിലാക്കിയശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
അജീഷുമായി തെളിവെടുത്തു
കൊലപാതകം നടന്ന സിറ്റി ടവറിൽ അജീഷിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. ബൈക്ക് നിറുത്തിയ സ്ഥലത്തും റിസപ്ഷനിലുമെത്തിച്ച ഇയാൾ സംഭവം പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടത്തെ ഭയന്ന് കനത്ത കാവലിലാണ് തെളിവെടുപ്പ് നടന്നത്. ഏതാനും മിനിട്ടുകൾക്കുശേഷം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി. വെട്ടുകത്തി ഇന്നലെ കണ്ടെത്തിയെങ്കിലും അജീഷ് സഞ്ചരിച്ച ബൈക്ക് കിട്ടാനുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കാപ്പയിൽ നിന്ന് അജീഷ് തലയൂരി ;
ഇന്റലിജൻസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കിയെന്ന് പൊലീസ് അവകാശപ്പെടുമ്പോൾ കൊലയാളിയും കൊടുംക്രിമിനലുമായ അജീഷ് കാപ്പ നടപടികളിൽ നിന്ന് തലയൂരിയത് കഴിഞ്ഞയാഴ്ച. റൂറൽ എസ്.പി കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കാനായി ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷ ഇക്കഴിഞ്ഞ 12നാണ് നിരസിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവുണ്ടായത്. കൈക്കൊള്ളേണ്ട നടപടികളിൽ പൊലീസിനുണ്ടായ വീഴ്ചയാണ് അപേക്ഷ നിരസിക്കാൻ കാരണമെന്നാണ് സൂചന.
അജീഷിനെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടിക്കുള്ള ശുപാർശ കളക്ടർ നിരസിച്ചതായി പൊലീസ് സമ്മതിച്ചെങ്കിലും കാരണമെന്തെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. ഫയലുകൾ പരിശോധിക്കുകയാണെന്നാണ് റൂറൽ പൊലീസ് അറിയിച്ചത്. കഴിഞ്ഞദിവസം നഗരത്തിൽ നടന്ന കൊലപാതകമുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജീഷ്. നാലിലധികം കൊലപാതകശ്രമങ്ങൾ, അടിപിടി, കഞ്ചാവ് കേസ് എന്നിവ ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്നക്കാരനുമായ അജീഷിനെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കണമെന്നായിരുന്നു റൂറൽ പൊലീസിന്റെ ശുപാർശ.
40ൽപ്പരം കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ ബൈക്കിന്റെ സൈലൻസർ ഊരി തലയ്ക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് അജീഷ് ക്രിമിനലായി മാറിയത്. ലഹരിക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര സ്റ്റേഷനുകളിലാണ് അജീഷിനെതിരെ കേസുകളുള്ളത്. അജീഷ് കാപ്പനടപടികളിൽ നിന്ന് രക്ഷപ്പെടാനിടയായ സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.