
മോസ്‌കോ: ലോകത്തിന് പ്രതീക്ഷ നല്‍കി റഷ്യയും യുക്രെയിനും തമ്മിലുള്ള ചർച്ചയ്ക്ക് ബെലാറസിൽ തുടക്കമായി. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും രഹസ്യകേന്ദ്രത്തിൽ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. ഒരു ശ്രമം എന്ന നിലയിൽ മാത്രമാണ് ചർച്ചയിൽ യുക്രെയിൻ പങ്കെടുക്കുന്നതെന്നും സെലൻസ്‌കി വ്യക്തമാക്കി.
ആണവ യുദ്ധ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് യുക്രെയിൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. നേരത്തെ ബെലാറസിൽ വച്ച് ചർച്ച നടക്കുന്നതിനെ യുക്രെയിൻ എതിർത്തിരുന്നു. റഷ്യയാണ് ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചര്‍ച്ച തീരുന്നത് വരെ ബെലാറസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറസ് ഉറപ്പ് നല്‍കിയിരുന്നു.