nimisha-priya

സന: യെമൻ പൗരനെ വിദേശത്ത് വച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അപ്പീലീൽ ഇന്ന് വിധി പറയും. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷയിൽ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30 നാണ് കേസിൽ വിധി പറയുക. ‌

തലാൽ അബ്‌ദു മെഹ്ദി എന്ന യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷയ്‌ക്കെതിരെയുള്ള കേസ്. 2017ലായിരുന്നു സംഭവം നടന്നത്. നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്ന് ഇയാൾ നിമിഷയ്‌ക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അയാൾ തന്നെ സാമ്പത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്. ക്രൂര പീഡനങ്ങൾക്കും ഇയാൾ നിമിഷയെ ഇരയാക്കിയിരുന്നു.

നിമിഷയെ വിവാഹം കഴിച്ചുവെന്ന് തെളിയിക്കാനായി വ്യാജ രേഖകളും നിർമ്മിക്കുകയും പാസ്‌പോർട്ട് പിടിച്ചു വാങ്ങി വയ്‌ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻകാരിയായ സഹപ്രവർത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ച് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.

പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ യെമനിലെ കീഴ്‌ക്കോടതിയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. ഹനാനും കൂടി ചേർന്നാണ് വെട്ടിനുറുക്കിയ മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചതെന്നാണ് കേസ്. നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് പാലക്കാട് സ്വദേശിയായ ഭർത്താവും ഏഴുവയുസുകാരിയായ ഏകമകളും.