scooter
നിലമ്പൂർ സഹകരണ അർബൻ ബാങ്ക് അജിത്തിന് മുച്ചക്ര സ്കൂട്ടർ കൈമാറുന്നു

നിലമ്പൂർ: ചുങ്കത്തറ മാർത്തോമ്മാ കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥി അജിത്തിന്റെ പഠനം പാതിവഴിയിൽ മുടങ്ങില്ല. ശാരീരിക വൈകല്യം കാരണം യാത്രചെയ്യാൻ കഴിയാതിരുന്ന അജിത്തിന് നിലമ്പൂർ സഹകരണ അർബൻ ബാങ്ക് മുച്ചക്ര സ്‌കൂട്ടർ നൽകി. ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സ്‌കൂട്ടർ കൈമാറി.

മരുത മുണ്ടപ്പൊട്ടിയിലെ പരേതനായ മുള്ളത്ത് ശിവദാസന്റെയും ലളിതയുടെയും മകനാണ് അജിത്ത് (20). ഏഴാം ക്ലാസ് വരെ സ്‌കൂളിൽ നടന്നുപോയി പഠിച്ചിരുന്ന അജിത്തിന് എല്ലുകൾക്ക് ബലക്ഷയമുണ്ടാകുന്ന രോഗമാണ് ബാധിച്ചത്. പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിൽ കൂട്ടുകാരാണ് ഇടയ്ക്കിടെ ബൈക്കിൽ കോളേജിൽ എത്തിച്ചിരുന്നത്. മുച്ചക്ര സ്‌കൂട്ടറില്ലെങ്കിൽ കോളേജ് പഠനം നിലക്കുമെന്ന വേദനയിലിരിക്കെയാണ് ദുരിതമറിഞ്ഞ് നിലമ്പൂർ സഹകരണ അർബൻബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സഹായഹസ്തവുമായെത്തിയത്.

മാർത്തോമ്മാ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരൻ അജീഷിനൊപ്പം ഇനി മുടങ്ങാതെ സ്‌കൂട്ടറിൽ കോളേജിലെത്താമെന്ന സന്തോഷത്തിലാണ് അജിത്ത്. ചടങ്ങിൽ സി.വി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അസീസ് പുളിയഞ്ചാലി, ജയ്‌മോൾ, സി.കെ അബ്ദുൽനാസർ, എ.പി അർജുൻ, അജിത്ത് ചെമ്മനം, ഫാറൂഖ് കരുളായി, നിഷാദ് എടക്കര, അഭിനന്ദ്, അസീദ്, ജാസർ കരുളായി, സ്റ്റബിൻ എന്നിവർ പങ്കെടുത്തു.