
നിലമ്പൂർ: കൂറ്റമ്പാറയിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ട് ഗൂഡല്ലൂർ സ്വദേശികളെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. 2021 സെപ്തബർ 17ന് കൂറ്റമ്പാറയിൽ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയ കേസിലെ പ്രതികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മലപ്പുറം എക്‌സൈസ് ഇന്റലിജന്റ്സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും കൂറ്റമ്പാറയിൽ വച്ചാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നത്. ഇവ കടത്താനുപയോഗിച്ച ഹോണ്ട സിറ്റി കാർ, ബൊലേറോ പിക്കപ്പ്, ബൈക്ക് എന്നിവയും പിടികൂടിയിരുന്നു. കുറ്റമ്പാറ സ്വദേശികളായ അബ്ദുൾ ഹമീദ്, സൽമാൻ, പോത്തുകല്ല് സ്വദേശി റഫീഖ്, എടക്കരസ്വദേശി ഷറഫുദിൻ, അമരമ്പലം സ്വദേശികളായ അലി, ജംഷാദ്, കൂറ്റമ്പാറ സ്വദേശി വിഷ്ണു, ഗൂഡല്ലൂർ സ്വദേശികളായ രണ്ടുപേരെയും പ്രതികളാക്കി രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം ഏറ്റെടുത്ത എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം ഇതിലെ ഗൂഡല്ലൂർ സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ ആന്ധ്രാപ്രദേശിൽ നിന്നും കടത്തികൊണ്ടു വന്ന സംഘത്തിൽപ്പെട്ട നിലഗിരി ജില്ലയിൽ ഗൂഡല്ലൂർ താലൂക്കിൽ ചെമ്പാല സ്വദേശി ശിഹാബുദ്ദിൻ, പെരുന്തു സ്വദേശി ഷാഫി എന്ന ഷാഹിർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. കൂറ്റമ്പാറയിൽ പ്രതികളുമായി ചേർന്ന് കഞ്ചാവ് ഇറക്കിയ ശേഷം പിക്കപ്പ് വാഹനവുമായി ഗൂഡല്ലരിലേക്ക് പോകുന്ന വഴി എക്‌സൈസുകാർ കഞ്ചാവ് പിടികൂടി കേസ് എടുത്ത വിവരം അറിഞ്ഞ് വഴിക്കടവിൽ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു .
കേസ് അന്വേഷണം ഏറ്റെടുത്ത ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും അറസ്റ്റ് ചെയ്തതും. ഒളിവിൽ പോയിട്ടുള്ള രണ്ടാം പ്രതി സൽമാൻ മൂന്നാം പ്രതി റഫീഖ് ഏഴാം പ്രതി വിഷ്ണു എന്നിവർക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫീസർമാരായ സുഗന്ധകുമാർ, സുധീർ, സജീവ്, സിവിൽ എക്‌സൈസ് ഓഫീസർ ജിബിൽ, നിതിൻ. ഇ, ഡ്രൈവർ രാജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.