building

മലപ്പുറം: നിർമ്മാണ സാമഗ്രികൾക്ക് വീണ്ടും വില കൂടിയതോടെ വീട് നിർമ്മാണം അടക്കമുള്ളവയ്ക്ക് ചെലവേറും. സാധാരക്കാരുടെ ബഡ്ജറ്റിനെ തകിടം മറിക്കുംവിധത്തിലാണ് വിലക്കയറ്റം.

ലോക്ഡൗണിന് ശേഷം ഉത്പന്നങ്ങൾക്ക് ക്രമാതീതമായി വില വർദ്ധിച്ചിരുന്നുവെങ്കിലും പിന്നീട് വിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നു.

എന്നാൽ ഫെബ്രുവരി ആദ്യവാരം മുതൽ ഉത്പന്നങ്ങൾക്ക് വീണ്ടും വില വർദ്ധിക്കുകയാണ്. കമ്പിയും സിമന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം. മാർച്ച് അവസാനിക്കും വരെ വില കൂടുമെന്നാണ് നിർമ്മാണ മേഖലയിലെ കരാറുകാർ പറയുന്നത്.
പ്രധാന ഉത്പന്നങ്ങളായ സിമന്റിനും കമ്പിക്കുമടക്കം വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 60 രൂപയോളമാണ് സിമന്റിന് വർദ്ധിച്ചിത്. വയറിംഗ്, പ്ലബിംഗ് സാമഗ്രികൾക്ക് 70 ശതമാനവും വില വർദ്ധിച്ചു. ചെറുകിട നിർമ്മാണ മേഖലയിലുള്ള കരാറുകാരും വില വർദ്ധിക്കുന്നത് മൂലം ദുരിതത്തിലായിട്ടുണ്ട്. വില കുറഞ്ഞിരുന്ന സമയത്ത് കെട്ടിടങ്ങളുടെ പ്രവർത്തി ആരംഭിച്ചിരുന്നവരും ഇപ്പോൾ പ്രതിസന്ധിയിലായി. വില വർദ്ധിച്ച സാഹചര്യത്തിൽ നിശ്ചിത ബഡ്ജറ്റിൽ ഇവർക്ക് പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കില്ല. അടുത്ത ഒരു മാസം വരെ വിലയിൽ വർദ്ധനവ് ഉണ്ടാവുമെന്നതിനാൽ പ്രവൃത്തികൾ താത്കാലികമായി മാറ്റി വയ്ക്കേണ്ടി വരുമെന്നും ഇവർ പറയുന്നു.

വിലയിലുണ്ട് കാര്യം

വാർഷിക കണക്കെടുപ്പിന്റെ ഭാഗമായാണ് വലിയ കമ്പനികളെല്ലാം കഴിഞ്ഞ മാസങ്ങളിലായി വില കുറച്ചിരുന്നത്. ഇപ്പോൾ വില വീണ്ടും വർദ്ധിപ്പിച്ചു. നിർമ്മാണ മേഖലക്കാവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നതും വില വർദ്ധനവിനുള്ള പ്രധാന കാരണമാണ്. ഏറ്റവും കൂടുതൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സമയമായത് കൊണ്ടാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നതെന്നും നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു. സർക്കാർ സ്ഥാപനങ്ങളുടെയടക്കം അറ്റകുറ്റ പണികളും മറ്റും കാര്യമായി നടക്കുന്ന സമയമാണിത്. സാധനങ്ങളുടെ ലഭ്യതയനുസരിച്ചും വിലയിൽ വർദ്ധനവും കുറവും വരാറുണ്ട്. എന്നാൽ മഴക്കാലത്തിനു മുമ്പേ വീടുകളുടെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിശ്ചയിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി. ചെറുകിട കരാറുകാരും പ്രതിസന്ധിയിലായതോടെ വൻകിട കരാറുകാരുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ കാര്യമായി നടന്നു കൊണ്ടിരിക്കുന്നത്.

വില ഇങ്ങനെ

സിമന്റിന്റെ വില

ഡിസംബറിൽ ഒരു ചാക്ക് സിമന്റിന് - 330-370 രൂപ

ഫെബ്രുവരി 420 - 430 രൂപ

റീട്ടെയിൽ 460 രൂപ

കമ്പിയുടെ വില

ഡിസംബർ ഒരു കിലോ - 67-70 രൂപ

ഫെബ്രുവരി -75 രൂപ

വയറിംഗ്

ഡിസംബർ വയറിംഗ് പാക്കറ്റിന് - 680-720 വരെ

ജനുവരി - 1,100 രൂപ

ചെറുകിട കരാറുകരാണ് ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുക. കൂടുതൽ പ്രവൃത്തികൾ നടക്കുന്ന സമയമാണിത്. മഴക്കാലത്തിന് മുമ്പ് തീർക്കാൻ ഉദ്ദേശിച്ചിരുന്നവർക്കടക്കം വിലക്കയറ്റം തിരിച്ചടിയാവും.

പി.പി മുഹമ്മദ് ഷാ

സി.ഡബ്ലിയു.എസ്.എ

ജില്ലാ സെക്രട്ടറി