 
തിരൂരങ്ങാടി: നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17,000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശിക്കാണ് പണി കിട്ടിയത്. വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷം നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിന് ശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും ഇൻഷ്വറൻസ് ഇല്ലാതെയും നിലവിലുള്ള സൈലൻസർ മാറ്റി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ വച്ചുപിടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകളും അപകടം വരുത്തുന്ന ഹാൻഡിലും തുടങ്ങി ബൈക്കിൽ വിവിധ തരത്തിലുള്ള ആൾട്ടറേഷനാണ് വരുത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.