പെരിന്തൽമണ്ണ: മുഹമ്മദ് തൻസീലിന് ഒരു തെങ്ങോല കിട്ടിയാൽ മതി ഗാന്ധിജിയും നെഹ‌്റുവും പിണറായി വിജയനും ഫുട്‌ബാൾ താരങ്ങളായ മറഡോണയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും മെസ്സിയും ഓസിലും സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുൽഖറും വിജയും ടൊവിനോയുമെല്ലാം ഓലയിൽ ചിത്രങ്ങളായി തെളിഞ്ഞു വരും. ലീഫ് ആർട്ടിൽ അദ്ഭുതപ്പെടുത്തുന്ന തൻസീലിന്റെ പ്രകടനത്തിന് ഒടുവിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ അംഗീകാരവും ലഭിച്ചു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.
തൻസീലിന്റ ചിത്രവിദ്യകൾ കൂട്ടുകാർക്കും നാട്ടുകാർക്കും വിരുന്നാണ്. ഓലയിൽ മാത്രമല്ല ആലിലയിലും പ്ലാവിലയിലും തേക്കിലയിലുമെല്ലാം നിമിഷനേരം കൊണ്ട് വ്യത്യസ്ത രൂപങ്ങളൊരുക്കി ഈ പതിനേഴുകാരൻ നമ്മെ വിസ്മയിപ്പിക്കും.
കൊവിഡ് കാലത്ത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആർട്ടിലേക്ക് തൻസീലിനെ എത്തിച്ചത്.
കലാവിരുതിലൂടെ ചെറിയ വരുമാനം സ്വന്തമാക്കാനും നിരവധി പുരസ്‌കാരങ്ങൾ നേടാനും യുട്യൂബർ കൂടിയായ തൻസീലിനു കഴിഞ്ഞിട്ടുണ്ട്.
മങ്കട മേലോട്ടുംകാവ് പരിയംകണ്ടൻ അബ്ദുൽ മുനീറിന്റെയും സുഫൈറബാനുവിന്റെയും മകനാണ് ഈ മിടുക്കൻ. മൂന്നാംക്ലാസുകാരി തമീസയും മൂന്ന് വയസുകാരി തൻഹയുമാണ് സഹോദരിമാർ.
വര ഇരുകൈകൾകൊണ്ടും
ഇലയിൽ മാർക്കർ പേന ഉപയോഗിച്ച് ചിത്രം വരച്ചശേഷം ബ്ലേഡുകൊണ്ട് ഇലയുടെ ഭാഗങ്ങൾ മുറിച്ചെടുത്താണ് രൂപങ്ങൾ ഒരുക്കുന്നത്. ചിത്രരചനാ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇരുകൈകൾകൊണ്ടും ചിത്രം വരയ്ക്കാൻ തൻസീലിന് പ്രത്യേക വിരുതുണ്ട്. ചിരട്ടയിലും പേപ്പറിലും കലാശില്പങ്ങളൊരുക്കും.