പൊന്നാനി: ഫിഷിംഗ് ഹാർബറിലേക്ക് കപ്പൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാർഫിന് സമീപത്തെ പുഴയുടെ ആഴം പരിശോധിക്കുന്നതിന് ഹൈഡ്രോ ഗ്രാഫിക് സർവേ തുടങ്ങി. കടലിൽ നിന്ന് അഴിമുഖം കടന്ന് 400 മീറ്റർ ദൂരം വരെ ഏതാണ്ട് 5 മീറ്റർ ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ ആഴം നിർണയിക്കാൻ കഴിയുകയുള്ളു. നിലവിലുള്ള സാഹചര്യം വച്ച് ഹാർബറിലേക്ക് കപ്പലടുക്കണമെങ്കിൽ ആഴം കൂട്ടേണ്ടി വരും. പൊന്നാനി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹാർബറിലേക്ക് കപ്പൽ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ലക്ഷദ്വീപിലേക്ക് പഠനയാത്ര പുറപ്പെടുന്നത്. പഠന യാത്രയ്ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിക്കൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി. നന്ദകുമാർ എം.എൽ.എ എന്നിവർ കത്തയച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ അനുമതി ലഭ്യമായാൽ അടുത്തമാസം 26ന് പൊന്നാനി ഹാർബറിൽ നിന്ന് കപ്പലിൽ യാത്ര പുറപ്പെടും. 31വരെ പഠന സംഘം ലക്ഷദ്വീപിൽ ചെലവഴിക്കും.
അസിസ്റ്റന്റ് മറൈൻ സർവേയർ ആൽബർട്ട് എയ്ഡ്രിൻ ലൂയിസ്, ഫീൽഡ് അസിസ്റ്റന്റ് മനോജ് കുമാർ, ടൈഡ് വാച്ചർ റാവു, രഘുലാൽ, രാമൻ, അനിൽകുമാർ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
ആഴം കൂട്ടേണ്ടിവരും
വലിയ കപ്പലാണ് വരുന്നതെങ്കിൽ ഹാർബറിനോടു ചേർന്നുള്ള പുഴയോര ഭാഗത്ത് ആഴം കൂട്ടേണ്ടിവരും. രണ്ട് വർഷം മുൻപ് ഹാർബർ പ്രദേശത്ത് ഹൈഡ്രോ ഗ്രാഫിക് സർവേ നടന്നിരുന്നു. അന്നത്തെ അതേ തോതിൽ തന്നെയാണ് ഇപ്പോഴും പുഴയുടെ ആഴമെന്നാണ് പ്രാഥമിക നിഗമനം.