 
തിരൂരങ്ങാടി : കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ലിയു കാർ നികുതി അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തു. വാഹന ഡീലറുടെ കൈവശമുള്ള
ഡെമോൺസ്‌ട്രേഷന് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ ഓരോ വർഷത്തേക്കും നികുതി അടച്ചതിനുശേഷം സർവീസ് നടത്താനാണ് കേരള മോട്ടോർ വാഹന ടാക്‌സേഷൻ നിയമം നിഷ്‌കർഷിക്കുന്നത്. എന്നാൽ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റേ നിർദ്ദേശത്തെത്തുടർന്ന് ദേശീയപാത രണ്ടത്താണി വച്ച് വാഹനം പരിശോധിക്കവേ വാഹനത്തിന് നികുതി അടിച്ചതായി കാണാത്തതിനാൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വർഷത്തെ നികുതിയും പിഴയും കൂടി 63,000 രൂപ ഈടാക്കിയതിന് ശേഷമാണ് വാഹനം വിട്ടുകൊടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വി അരുൺ, എ.എം.വി.ഐമാരായ പി.കെ. മനോഹരൻ, പി. അജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.