kalaman

നെന്മാറ: നെല്ലിയാമ്പതി സീതാർകുണ്ട് സന്ദർശിക്കാൻ എത്തുന്നവർക്ക് കൗതുകമായി വ്യൂ പോയന്റിന് അടുത്ത് കലമാനും. വാഹനങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുകയും യാത്രക്കാർ നൽകുന്ന പുല്ലും ചെടികളും ഭക്ഷിക്കുകയും ചെയ്യുന്ന കലമാൻ സെൽഫി എടുക്കുന്നവർക്കിടയിലും ഗ്രൂപ്പ് ഫേട്ടോകൾക്ക് മുന്നിലും കയറി നിൽക്കുന്നത് സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന കാഴ്ച്ചയാണ്. ഏകദേശം നാലു വയസ് പ്രായമുള്ള ആൺ മ്ലാവാണിത്. വളരെ ചെറുപ്പത്തിൽ പരിക്കുപറ്റി സീതാർകുണ്ട് തോട്ടം തൊഴിലാളികളികൾക്കൊപ്പം താമസിച്ച് അവർ നൽകുന്ന ഭക്ഷണം കഴിച്ച് മനുഷ്യരെ പേടിയില്ലാതെ വളർന്നതിനാലാണ് മനുഷ്യരോട് അടുപ്പം കാണിക്കുന്നത്.

ഇതോടെ പ്രദേശവാസികൾ സ്‌നേഹത്തോടെ സൂര്യ എന്ന പേരും ഈ കലമാന് നൽകി. സീതാർകുണ്ട് പാർക്കിംഗ് സ്ഥലത്ത് പുൽമൈതാനം താഴെയുള്ള ചെക്ക് ഡാമിലെ വെള്ളവും കാപ്പിത്തോട്ടത്തിലെ പുല്ലും കളകളുമാണ് ഭക്ഷണം. വിശ്രമം പാർക്കിംഗ് സ്ഥലത്തെ തണൽ മരച്ചുവട്ടിലും. വാഹനങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കിടക്കും. വിനോദ സഞ്ചാരികൾക്ക് മുന്നിൽ എത്രനേരം വേണമെങ്കിലും നിൽക്കുകയും ഫേട്ടോ എടുക്കുകയും ആളുകൾ ശരീരത്തിൽ തൊട്ടാൽ പോലും യാതൊരു വിരോധവും കാണിക്കാതെ ഇണങ്ങുകയും ചെയ്യും. രാത്രി സമയമായാൽ സമീപത്തുള്ള വീടുകൾക്കു മുന്നിലാണ് കിടപ്പ്. അപൂർവ്വം ദിവസങ്ങളിൽ മാത്രമേ സഞ്ചാരികൾക്ക് സൂര്യയെ കാണാതിരിക്കുകയുള്ളൂ. ഇണചേരാൻ പ്രായമായാൽ കാട്ടിലേക്ക് പോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.