asaru
അറസ്റ്റിലായ അസറുദ്ദീൻ

അടൂർ: ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞശേഷം പുലർച്ചെ സ്വർണവും പണവുമായി മുങ്ങിയ യുവാവിനെ ആദ്യഭാര്യയുടെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. കായംകുളം എം.എസ്.എം.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റെ മകൻ അസറുദ്ദീൻ റഷീദിനെയാണ് (30) അടൂർ പൊലീസ് അറസ്റ്റുചെയ്തത്. വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടിലാണ് ഇയാൾ കഴിഞ്ഞത്. പഴകുളം സ്വദേശിയായ വധുവിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ജനുവരി 30 ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ അടുത്ത സുഹൃത്തിന് അപകടംപറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് ആദ്യരാത്രിക്കു ശേഷം പുലർച്ചെ മൂന്നുമണിയോടെ അസറുദ്ദീൻ തന്റെ ജീപ്പിൽ കയറിപ്പോവുകയായിരുന്നു. പിന്നീട് വധുവും വീട്ടുകാരും മൊബൈലിൽ വിളിച്ചപ്പോൾ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് പറ‌‌ഞ്ഞെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫായി.

സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയുമായാണ് അസറുദ്ദീൻ കടന്നതെന്ന് കണ്ടെത്തി. വധൂവരൻമാർ കഴിഞ്ഞ മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വിവരം അറിഞ്ഞ് അസറുദ്ദീന്റെ വീട്ടുകാരുമെത്തി. അസറുദ്ദീൻ രണ്ടുവർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ ഹിന്ദു യുവതിയെ വിവാഹം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്നാണ് അറസ്റ്റുചെയ്തത്. എന്നാൽ അസറുദ്ദീൻ നേരത്തെ വിവാഹം കഴിച്ചതായി തങ്ങൾക്കറിയില്ലെന്ന് മാതാപിതാക്കൾ പറയുന്നു.