മല്ലപ്പളളി : ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപാന , കോലം തുള്ളൽ,അടവി പുഴുക്ക് എന്നിവ നടന്നു.
ഇന്ന് രാത്രി 8 ന് തിരു മുൻപിൽ വേല നടക്കും. സർവ ആഭരണ വിഭൂഷിതരായി, വാളും പരിചയും ഏന്തി, തപ്പു , ചെണ്ട, കൈ മണി എന്നീ വാദ്ധ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേല കളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപെട്ട ചടങ്ങ് എന്ന് കരക്കാർ വിശ്വസിക്കുന്നു. കരയുടെ വിവിധ പ്രദേശങ്ങളിൽപ്പെട്ട കൊച്ചു കുരുന്നുകൾ തദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ചു തുള്ളുന്നു എന്നത് സവിശേഷതയാണ്. തുടർന്ന് തിരു മുൻപിൽ പറ നടക്കുന്നു. രാത്രി 12.30ന് വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന ഭൈരവി കോലങ്ങൾ കാണികളിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. തുടർന്ന് യക്ഷി,അരക്കി യക്ഷി, പക്ഷി,മറുത, കൂട്ട മറുത,കാലൻ എന്നീ കോലങ്ങൾ , വിനോദങ്ങൾ എന്നിവ കളത്തിൽ എത്തുന്നു. മഹാ മൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലു മണിയോടെ കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. നാളെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും.