പന്തളം: പന്തളം ടൗണിലെ ഗതാഗത പരിഷ്കാരം കടലാസിൽത്തന്നെ. ഫെബ്രുവരി ഒന്നു മുതൽ പരിഷ്കാരം നടപ്പാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും നടപടിയില്ല. ഒരു വർഷമായി പലതവണ യോഗം കൂടി എടുത്ത തീരുമാനമാണ് പരിഷ്കാരം.
പന്തളം- മാവേലിക്കര റോഡിലാണ് ഗതാഗതക്കുരുക്കേറെ. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആറ്റിൻകര ഇലക്ട്രോണിക്‌സിനു മുമ്പിലുമാണ് സ്റ്റോപ്പ് നിശ്ചയിച്ചത്. . പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾ ഇപ്പോഴും സ്റ്റാൻഡിന് എതിർവശത്ത് മിനിറ്റുകളോളമാണ് യാത്രക്കാരെ കയറ്റാൻ നിറുത്തിയിടുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ജംഗ്ഷൻ മുതൽ നഗരസഭാ കാര്യാലയത്തിനു മുൻഭാഗം വരെ തോന്നുന്നിടത്തു തന്നെയാണ് നിറുത്തുന്നത്. വാഹനങ്ങളുടെ പാർക്കിംഗിന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ഇതോടെ നഗര ഹൃദയത്തിലെ ഗതാഗതക്കുരുക്ക് പഴയതുപോലെ തുടരുകയാണ്.
പിക് അപ് വാനുകൾക്കും ടെമ്പോ ട്രാവലറുകൾക്കും പാട്ടുപുരക്കാവ് സരസ്വതീ ക്ഷേത്രത്തിന് (നവരാത്രി മണ്ഡപം) വടക്കുവശത്താണ് സ്റ്റോപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവർമാർ ആ തീരുമാനം നടപ്പാക്കാൻ സഹകരിക്കുന്നതു കൊണ്ട് അതു മാത്രമാണ് പ്രാവർത്തികമായിട്ടുള്ളത്. പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രശ്നം. എം സി റോഡിലും പത്തനംതിട്ട റോഡിലും പഴയപടി തന്നെയാണ് സ്റ്റോപ്പുകൾ. പാർക്കിങ്ങ്, നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല, വഴിയോര കച്ചവടക്കാർ ചന്തയിൽ എത്തി കച്ചവടം നടത്തണമെന്ന നിർദ്ദേശവും പാലിക്കുന്നില്ല. എം. സി റോഡിലടക്കം പെട്ടി ഓട്ടോയിൽ സാധനങ്ങൾ വില്പന നടത്തുന്നുണ്ട്. ഇത് ഗതാഗതുക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പന്തളം ബൈപ്പാസിന് അനുമതി ലഭിച്ചങ്കിലും തുടർ നടപടി യുടെ മെല്ലെപ്പോക്ക് കാരണം അതും വൈകും .ഇപ്പോൾ എം. സി റോഡിൽ തെക്കോട്ട് എം. എം ജംഗ്ഷൻ വരെയും വടക്ക് ഭാഗത്ത് മണികണ്ഠനാൽത്തറ വരെയും മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണം. മാവേലിക്കര - പത്തനംതിട്ട റോഡുക ളി ലെയും സ്ഥിതി ഇതാണ്. മാവേലിക്കര റോഡിൽ കുറുന്തോട്ടയം ചന്തയ്ക്ക് മുൻവശത്തും പത്തനംതിട്ട റോഡിൽ വൈ.എം കടയ്ക്ക് കിഴക്ക് ഭാഗത്ത് വരെയും. സിഗ്‌നൽ കിട്ടുന്നതിന് മിനിറ്റുകളോളം കാത്തുകിടക്കണം. ഇത് ദീർഘദൂര യാത്രക്കാർക്കടക്കം ബുദ്ധിമുട്ടാണ്.