തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദീർഘകാലമായി കേടുപിടിച്ചിരുന്ന വെള്ളിക്കിരീടം, ബ്രഹ്മകലശമാടുന്ന വെളളിക്കുടം, വെള്ളിക്കലശക്കുടം, മൂന്നു ശ്രീബലിക്കും മേൽശാന്തി ഉപയോഗിക്കുന്ന വെള്ളിക്കൈവെട്ട, ഭഗവാനു നിത്യവും ചാർത്തുന്ന വെള്ളിക്കുണ്ഡലങ്ങൾ, മലർനിവേദ്യത്തിനുപയോഗിക്കുന്ന വെള്ളിത്തളിക, സ്വർണത്തിലുള്ള അഭിഷേകത്തളിക എന്നിവ നന്നാക്കുകയും ഉപയോഗശൂന്യമായ ശംഖുകൾ മാറ്റി സ്വർണവും വെള്ളിയും കെട്ടിയ പുതിയ ശംഖുകൾ സമർപ്പിക്കുകയും ചെയ്തു. ഇതിനാവശ്യമായ സ്വർണവും വെള്ളിയും ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടും തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാറുമാണ് സമർപ്പിച്ചത്. ദേവസ്വം സ്മിത്ത് ചേർത്തല കുമാർ, ശില്പികളായ ചക്കുളം ഹരി, പനയന്നാർകാവ് ഹരി എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ രണ്ടുദിവസം കൊണ്ടാണ് പണികൾ പൂർത്തീകരിച്ചത്. ക്ഷേത്രം അഡ്.ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു നിർമ്മാണജോലികൾ. ദേവസ്വം തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാർ,അസി.കമ്മീഷണർ കെ.ആർ.ശ്രീലത,അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം,ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗം മോഹനകുമാർ എന്നിവർ നേതൃത്വം നല്കി.