ചെങ്ങന്നൂർ: ആദി പമ്പ - വരട്ടാർ പുനരുജ്ജീവനത്തിന് യു.ഡി.എഫ്. എതിരാണെന്ന പ്രചരണം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായും അശാസ്ത്രീയമായും നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാർ പുന:പരിശോധിക്കാൻ തയാറാകണം. ജലം ഒഴുക്ക് സുഗമമാക്കുന്നതിനും പ്രളയ തോത് കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ വിപരീത ഫലങ്ങൾ സൃഷ്ടിക്കും. യന്ത്രവത്കൃത മണൽ ഖനനം സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചിട്ടുള്ളതാണ്. മണൽ ലേലം ചെയ്യാനുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം സർക്കാർ കവർന്നെടുക്കുന്നത് ദുരുദ്ദേശപരമാണ്. നിയമം ലംഘിച്ച് മണൽ ഖനനം നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ചെങ്ങന്നൂർ നഗരസഭ തീരുമാനിച്ചത് കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ്. നിയമാനുസൃത നടപടിയെ ചോദ്യം ചെയ്യുന്ന മന്ത്രി സജി ചെറിയാന്റെ നിലപാട് പ്രതിഷേധാർഹമാണ്. ചെങ്ങന്നൂർ നഗരസഭയെ നോക്കുകുത്തിയാക്കി സർക്കാർ നടത്തി കൊണ്ടിരിക്കുന്ന നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ അവസാനത്തേതാണ് വരട്ടാറിലെ മണൽ ഖനനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആദി പമ്പാ - വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ മാനിച്ച് ശാസ്ത്രീയവും നിയമപരവുമായ നടപടിയാണ് സ്വീകരിക്കേണ്ടത്. വിഷയത്തിൽ മന്ത്രി സജി ചെറിയാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.ആവശ്യപ്പെട്ടു.