bus

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ഗവി - വണ്ടിപ്പെരിയാർ - പരുന്തുംപാറ - വാഗമൺ ടൂർ പാക്കേജ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും. വിനോദ സഞ്ചാരികൾക്ക് പ്രയോജനകരമാകുന്ന രീതിയിലാണ് ദിവസേനയുള്ള സർവീസുകൾ ക്രമീകരിക്കുന്നത്. വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ സർവീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. നിലവിൽ പത്തനംതിട്ട - ഗവി - കുമളി ഒാർഡിനറി യാത്രാ സർവീസ് ദിവസേന നടത്തുന്നുണ്ട്.

പുതിയ ടൂറിസം പാക്കേജിൽ ഒരാൾക്ക് 700രൂപയാണ് ചാർജ്. വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് വനംവകുപ്പിന് അടയ്ക്കേണ്ട 100രൂപയുടെ പാസ് ഉൾപ്പെടെയാണിത്. 36 സീറ്റുള്ള ഒാർഡിനറി ബസാണ് സർവീസ് നടത്തുന്നത്. ഒാൺലൈൻ ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തും. മൂന്ന് ബസുകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. വിനോദ യാത്രക്കാർ ആവശ്യപ്പെടുന്ന പ്രധാന പോയിന്റുകളിൽ കാഴ്ചകൾ കാണാൻ ബസ് നിറുത്തും. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും. വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള യാത്ര.

പത്തനംതിട്ട ബസ് ടെർമിനലിൽ താമസ സൗകര്യം

ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ രാത്രിയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആർ.ട‌ി.സി ടെർമിനലിൽ താമസസൗകര്യം ഒരുക്കും. ഇതിനായി 150 എ.സി കിടക്കകളാണ് ക്രമീകരിക്കുന്നത്. ഒന്നാംനിലയിൽ ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. ഒരു കിടക്കയ്ക്ക് 100രൂപ ഫീസ് അടയ്ക്കണം. ടൂർപാക്കേജിൽ ഉൾപ്പെടാത്ത, പുലർച്ചെയുള്ള ദീർഘദൂര യാത്രക്കാർക്കും കിടക്കകൾ അനുവദിക്കും.

കുടുംബശ്രീ കഫെ, പാർക്കിംഗ് സംവിധാനം

ബസ് ടെർമിനലിൽ കുടുംബശ്രീ കഫെ ആരംഭിക്കാൻ അനുമതി ആയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ടെർമിനലിന് പുറത്ത് ഷോപ്പിംഗ് കോംപ്ളക്സിനോട് ചേർന്ന് പേ ആൻഡ് പാർക്ക് സംവിധാനം അടുത്തയാഴ്ച ആരംഭിക്കും.

ഒരാൾക്ക് 700രൂപ ടിക്കറ്റ് ചാർജ്

'' ടൂർ പാക്കേജ് സർവീസ് ആരംഭിക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതി മാത്രംമതി. റാന്നി ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇൗയാഴ്ച അനുമതി ലഭിച്ചേക്കും.

തോമസ് മാത്യു, ഡി.ടി.ഒ പത്തനംതിട്ട