പത്തനംതിട്ട : പഞ്ചായത്തിന്റെ അനുമതിയോടെയാണ് കുടിവെള്ള പ്ലാന്റിൽ നിന്ന് വെള്ളം എത്തിക്കുന്നതെന്ന മിൽമയുടെ പ്രചാരണം ശരിയല്ലെന്ന് വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മിൽമ തന്നെ ഡൗൺലോഡ് ചെയ്താണ് വാട്ടർ അതോറിട്ടിക്ക് നൽകിയത്. ഇതിൽ പഞ്ചായത്തിന് യാതൊരു പങ്കുമില്ല.
വള്ളിക്കോട്ടെ ജനങ്ങൾക്ക് ഫലപ്രദമായി കുടിവെള്ള വിതരണം നടക്കാത്ത സാഹചര്യത്തിൽ, കൊടുമൺ-വള്ളിക്കോട്-അങ്ങാടിക്കൽ കുടിവെള്ള പ്ളാന്റിൽ നിന്ന് മാമ്മൂട് മിൽമ പ്ളാന്റിലേക്ക് വെള്ളം എത്തിക്കുന്ന വാട്ടർ അതോറിട്ടിക്കെതിരെ മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, ക്ഷീരവികസന വകുപ്പ് മന്ത്രി എന്നിവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്. മിൽമയ്ക്ക് ഏകദേശം 15000ലിറ്റർ വെള്ളം ആവശ്യമാണ്. ഇത്രയും വെള്ളം കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ നിന്നെടുത്താൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കും. കൈപ്പട്ടൂരിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് മിൽമയ്ക്ക് വെള്ളം നൽകുക മാത്രമാണ് ഏക പരിഹാരമാർഗമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന സമിതി ചെയർമാൻ എൻ.പി ജോസ്, ജനാധിപത്യ കേരള കോൺഗ്രസ് അംഗം രാജു നെടുവംപുറം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.