
പത്തനംതിട്ട : വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര തുക ജീവിതച്ചെലവിനെയും കൃഷി നടത്തിപ്പിലെ വർദ്ധിച്ചുവരുന്ന ചെലവിനെയും അടിസ്ഥാനപ്പെടുത്തി പുനർനിശ്ചയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
പരിഷ്‌ക്കരിക്കുന്ന ഉത്തരവിന് മുൻകാല പ്രാബല്യം നൽകണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി വനം വന്യജീവി വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2015 ജനുവരി എട്ടിലെ ജി ഒ (എം എസ് 02/2015/വനം) ഉത്തരവ് അനുസരിച്ചാണ് ഇന്നും വന്യജീവി ആക്രമണം കാരണമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ഈ ഉത്തരവ് 2014 സെപ്തംപംബർ 4 ന് മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പരിഷ്‌ക്കരിക്കപ്പെട്ടതാണ്. 2004 ഏപ്രിൽ 6 ന് ജി ഒ (എം. എസ്) 96/2004/അഗ്രി എന്ന കൃഷി വകുപ്പിന്റെ ഉത്തരവാണ് 2015 ലെ സർക്കാർ ഉത്തരവിന് അടിസ്ഥാമായി മാറിയത്.
കൃഷി ചെലവുകളും അനുബന്ധ ജീവിത ചെലവുകളും വർദ്ധിച്ച സാഹചര്യത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള നഷ്ടപരിഹാര നിരക്ക് തന്നെ ഇപ്പോഴും നൽകുന്നത് വിരോധാഭാസമാണ്.
വടശേരിക്കര കുമ്പളത്താമൺ സ്വദേശി ജോർജ് വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യ ജീവികൾ കാരണം 25 ലക്ഷത്തിന്റെ കൃഷിനാശം സംഭവിച്ച പരാതിക്കാരന് കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അനുവദിച്ചത് 54725 രൂപയാണ്. ഇതിനെതിരെയാണ് പരാതിക്കാരൻ വീണ്ടും കമ്മിഷനെ സമീപിച്ചത്. 2015 ലെ സർക്കാർ ഉത്തരവ് പുതുക്കുമ്പോൾ മുൻകാല പ്രാബല്യം നൽകി പരാതിക്കാരന് നൽകിയ നഷ്ട പരിഹാരം പുനരവലോകനം ചെയ്യണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. 2015 ജനുവരി 8 ലെ സർക്കാർ ഉത്തരവ് നാലാഴ്ചയ്ക്കകം പുനർ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.