പത്തനംതിട്ട : മാർച്ചിൽ പൂർത്തിയാകാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലയിലെ പുതിയ വെയർഹൗസ്. ജനുവരിയിൽ പൂർത്തിയാകുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. അഴൂരിലെ വാടക കെട്ടിടത്തിലാണ് വെയർഹൗസ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം കളക്ടറേറ്റ് വളപ്പിലാണ് നിർമ്മാണം പൂർത്തീകരിക്കുന്നത് . മൂന്ന് നിലയുള്ള കെട്ടിടമാണിത്. ഇപ്പോഴുള്ള വോട്ടിംഗ് സാമഗ്രികളുടെ രണ്ട് മടങ്ങ് ഈ കെട്ടിടത്തിൽ സൂക്ഷിക്കാം . മണ്ഡലത്തിന്റെ എണ്ണം കൂട്ടിയാലും വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാനുള്ള സ്ഥല സൗകര്യം ഇവിടെയുണ്ടാകും. ഓരോ റാക്കിലാണ് സാധനങ്ങൾ ക്രമീകരിക്കുക. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേയും വോട്ടിംഗ് ഉപകരണങ്ങൾ ഇവിടെയാണ് സൂക്ഷിക്കുക. പി.ഡബ്യൂ.ഡി ബിൽഡിംഗ് വിഭാഗത്തിനാണ് കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല. സെക്യൂരിറ്റി മുറി, ഫസ്റ്റ് ലെവൽ ചെക്കിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. കളക്ടറേറ്റ് വളപ്പിൽ നിലവിലുള്ള കെട്ടിടത്തിന്റേയും പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെയും സമീപത്താണ് വെയർ ഹൗസ് നിർമ്മിക്കുന്നത്.
2020 ജൂണിലാണ് വെയർഹൗസ് നിർമ്മാണം ആരംഭിച്ചത്. പതിനെട്ട് മാസമായിരുന്നു പണി പൂർത്തീകരിക്കാനുള്ള കാലാവധി. കഴിഞ്ഞ നവംബറിൽ കാലാവധി അവസാനിച്ചതാണ്. കൊവിഡ് കേസുകൾ വർദ്ധിക്കുകയും ലോക്ക് ഡൗൺ പ്രതിസന്ധിയുണ്ടാവുകയും ചെയ്തതോടെ അന്ന് കളക്ടറുടെ പ്രത്യേക അനുമതിയിലാണ് ജോലികൾ നടന്നത്. ഇപ്പോൾ അവസാനഘട്ട ജോലിയാണ് നടക്കുന്നത്. മാർച്ചോടെ പണി പൂർത്തീകരിച്ച് കെട്ടിടം വിട്ടുനൽകും.
" കെട്ടിടം പണി അവസാന ഘട്ടത്തിലാണ്. പെയിന്റിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ബാക്കിയെല്ലാം പൂർത്തിയായിട്ടുണ്ട്. "
പി.ഡബ്ല്യൂ.ഡി അധികൃതർ