local

പത്തനംതിട്ട : ആരും സംരക്ഷിക്കാനില്ലാതെ ഒറ്റയ്ക്ക് വീട്ടിൽ നരകിച്ചു കഴിഞ്ഞ മനോവിഭ്രാന്തിയുള്ളയാൾക്ക് ഇലവുംതിട്ട ജനമൈത്രി പൊലീസ് രക്ഷകരായി. ഇലവുംതിട്ട ഉളനാട് മണത്തറ കിഴക്കേക്കര മേലേപ്പുരയിൽ കുഞ്ഞാനി (ദാനിയേൽ - 50) യെയാണ് രക്ഷപ്പെടുത്തിയത്. 15 വർഷം മുമ്പ് ദാനിയേലിന്റെ മാതാപിതാക്കൾ മരണപ്പെട്ടു. തുടർന്ന് മാനസിക വിഭ്രാന്തി പിടിപെട്ട ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായി. ആറുസഹോദരങ്ങൾ ഉണ്ടെങ്കിലും പലയിടങ്ങളിലായി കഴിഞ്ഞുവരുന്ന ഇവർ അന്വേഷിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. അവിവാഹിതനാണ്. സ്വയം ഒന്നുംചെയ്യാനാവാത്ത സ്ഥിതിയായപ്പോൾ മലമൂത്ര വിസർജ്ജനം കിടന്നകിടപ്പിലായി. നരകയാതനയിൽ നാളുകൾ തുടരവേ വല്ലപ്പോഴും മൂത്ത സഹോദരൻ ബാബു എത്തിക്കുന്ന ഭക്ഷണം ദാനിയേലിന്റെ ജീവൻ നിലനിറുത്തി. നാട്ടുകാരുടെ ചില സഹായങ്ങളും ഇടയ്ക്ക് ലഭിച്ചു. ദാനിയേലിന്റെ ദുരിതാവസ്ഥ അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾരാജൻ ഇലവുംതിട്ട ജനമൈത്രി പൊലീസിനെ
വിവരം അറിയിച്ചു. എസ്.എച്ച്.ഓ അയൂബ്ഖാന്റെ നിർദേശാനുസരണം ബീറ്റ് ഓഫീസർ എസ്. അൻവർഷാ, ജനമൈത്രി വോളന്റിയർ അജോ അച്ചൻകുഞ്ഞ് എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. ദാനിയേലിനെ കുളിപ്പിച്ച് വൃത്തിയാക്കുകയും നല്ല വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചതിനെ തുടർന്ന് കിടങ്ങന്നൂർ
കരുണാലയം അഗതിമന്ദിരം അധികൃതർ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി. അസുഖം ഭേദമാകുന്ന മുറയ്ക്ക് പുനരധിവാസം ഉറപ്പാക്കാൻ എസ്.എച്ച്.ഓയ്ക്ക് നിർദേശം നൽകിയതായി ജില്ലാപൊലീസ് മേധാവി അറിയിച്ചു. പൊലീസിനൊപ്പം കുളനട പഞ്ചായത്ത്
അംഗങ്ങളായ മിനി സാം, ആർ. ബിന്ദു എന്നിവരുമുണ്ടായിരുന്നു.