
കൊല്ലം: കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ ജില്ലയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഏഴ് ശതമാനം വർദ്ധനവുണ്ടായി. എന്നാൽ വെന്റിലേറ്ററുകളിലും സാധാരണ കിടക്കകളിലും എത്തുന്നവരുടെ എണ്ണം കാര്യമായി ഉയർന്നിട്ടില്ല.
ജില്ലാ ആശുപത്രിയിലെ 15 ഐ.സി.യു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം രാവിലെ എട്ടുപേരെ ഐ.സി.യുവിൽ നിന്ന് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജുകളിൽ നേരത്തെ 60 ഐ.സി.യു കിടക്കകൾ ഉണ്ടായിരുന്നെങ്കിലും വ്യാപനം കുറഞ്ഞപ്പോൾ ജീവനക്കാരുടെ എണ്ണം കുറച്ചു. ഇതോടെ ഐ.സി.യു കിടക്കകളുടെ എണ്ണം 20 ആയി കുറച്ചു. അതിൽ 16ലും ഇപ്പോൾ രോഗികളുണ്ട്.
ഐ.സി.യു കിടക്കകൾ, ചികിത്സയിലുള്ളവർ
പാരിപ്പള്ളി മെഡിക്കൽ കോളേജ്- 20, 16
ജില്ലാ ആശുപത്രി- 15,15
ജില്ലാ ആശുപത്രിയിൽ 50
ജീവനക്കാർക്ക് കൊവിഡ്
ജില്ലാ ആശുപത്രിയിൽ 35 സാധാരണ കൊവിഡ് കിടക്കകളാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 60 കിടക്കകൾ കൂടി സജ്ജമാക്കാൻ ആലോചനയുണ്ട്. എന്നാൽ ഇവിടങ്ങളിൽ നിയോഗിക്കാൻ ജീവനക്കാരില്ല. ഇപ്പോൾ ഇവിടുത്തെ 50 ജീവനക്കാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഒരാൾ രോഗമുക്തനായി മടങ്ങിവരുമ്പോൾ മറ്റ് ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നതിനാൽ പ്രതിസന്ധി സ്ഥിരമായി തുടരുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ 60 ഓളം ജീവനക്കാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
കൊവിഡ് ബാധിച്ചവർ
ഇന്നലെ: 3999
ജനവരി 31 - 2817
ജനുവരി 30 - 3836
ജനുവരി 29 - 3747
ആകെ ചികിത്സയിലുള്ളവർ: 4,65,514
രോഗമുക്തർ: 4,32,010
മരണം: 5,120