
കൊല്ലം: ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായ പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ (84) നിര്യാതനായി. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു.
1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച്
1993 ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി.
സത്യസായിബാബയുടെ ഭക്തനായിരുന്നു. ടി.ഡി. സദാശിവന്റെ 'കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ" എന്ന ഗ്രന്ഥം കേരള ചരിത്രത്തിലെ പല നൂറ്റാണ്ടുകളിലെയും ഇരുളടഞ്ഞ അദ്ധ്യായങ്ങളെ സുവ്യക്തമാക്കി. ഗുരുദേവ ദർശനം (തത്വചിന്ത), ഗുരുദേവനും ഗൃഹസ്ഥ ശിഷ്യന്മാരും, കേരള ചരിത്ര നിഘണ്ടു, ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ, സ്റ്റേറ്റ് പ്രസിഡന്റ് ടി.എൻ. നടരാജൻ (ജീവചരിത്രം), കൊല്ലത്തെ സ്വാതന്ത്ര്യ സമരസേനാനികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഉപനിഷത്ത് വിദ്യാഭവൻ, ഗുരുധർമ്മ പ്രചാരണ സഭ, അദ്ധ്യാപക കലാവേദി കൗമുദിടീച്ചർ, ഗാന്ധിഭവൻ, ഗുരുദേവ കലാവേദി, അഖിലകേരള പുരാണപാരായണ കലാസംഘടനയുടെ അക്ഷരജ്യോതി, ശ്രീവിദ്യാധിരാജ ധർമ്മ മഹാസഭ, നവോത്ഥാന കലാവേദി, ശ്രീസത്യസായി സേവാ സംഘടനയുടെ ഈശ്വരാംബ, ശ്രീഭാർഗവൻ വൈദ്യർ സ്മാരക ദാർശനിക, ശ്രീനാരായണ മതസംഘ, സനാതന ആനന്ദധാം ആശ്രമത്തിന്റെ 2020 ലെ സനാതന ധർമ്മ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: കെ. സുമാംഗി (റിട്ട. എ.ഇ.ഒ). മക്കൾ: വിധുകുമാർ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സായിശ്രീ (എസ്.ബി.ഐ), പരേതനായ ഇന്ദുലാൽ. മരുമക്കൾ: സീമ, ഗിരിലാൽ (അസി. എക്‌സി. എൻജിനിയർ, ഇറിഗേഷൻ വകുപ്പ്).