
കൊല്ലം: ഉപയോഗിക്കാതെ റദ്ദായ മൊബൈൽ നമ്പർ ഉപയോഗിച്ച് റിട്ട. ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ പെരുമ്പാവൂർ സ്വദേശി പിടിയിൽ. തിരുമുല്ലവാരം സ്വദേശിനി ശോഭനകുമാരി (65) സ്വകാര്യ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിക്ഷേപിച്ചിരുന്ന 8.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പെരുമ്പാവൂർ പുതുക്കാട് വീട്ടിൽ ഷാനവാസിനെയാണ് (29) കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ശോഭനകുമാരി കഴിഞ്ഞദിവസം പണമെടുക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം അറിയുന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 2009ലാണ് ശോഭനകുമാരി അക്കൗണ്ടെടുത്തത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ തുടർച്ചയായി ഉപയോഗിക്കാതിരുന്നതിനാൽ റദ്ദായി. ഈ നമ്പർ പിന്നീട് ലഭിച്ചത് ഷാനവാസിനാണ്. ഇതിലേക്ക് ബാങ്കിൽനിന്നുള്ള മെസേജും മറ്റും വന്നുകൊണ്ടിരുന്നു, മെസേജുകൾ വഴി ലഭിച്ച ലിങ്ക് ഉപയോഗിച്ച് ബാങ്കിന്റെ ഓൺലൈൻ ആപ്ലിക്കേഷൻ വഴി അക്കൗണ്ടിൽ കയറി പാസ്വേർഡ് മാറ്റി. ഇതിന് ശേഷം നാല് തവണയായി എട്ടരലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച്.മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം പെരുമ്പാവൂരിൽ തങ്ങിയാണ് പ്രതിയെ കണ്ടെത്തിത്. സൈബർ വിദഗ്ദ്ധനായ ഷാനവാസ് സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
""
അക്കൗണ്ടുകളെ ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെങ്കിൽ അത് ബാങ്കുകളെ അറിയിക്കണം. സമാനരീതിയിൽ തട്ടിപ്പ് നടക്കാൻ സാദ്ധ്യതയേറെയാണ്.
സൈബർ പൊലീസ് അധികൃതർ