ഓച്ചിറ: കേരളത്തിലെ കടൽത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമ സഭയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കിഫ്ബി വഴി പ്രഖ്യാപിച്ച 5300 കോടി രൂപയുടെ സമഗ്ര പുലിമുട്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഘട്ടത്തിലെ 1300 കോടി രൂപയുടെ പാക്കേജിന്റെ പുരോഗതി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്റെ ചേംബറിൽ സി.ആർ മഹേഷ് എം.എൽ.എയുമായി നടന്ന കൂടിക്കാഴ്ചയിൽ വിശദമായി വിലയിരുത്തി. ആലപ്പാടിലെ സമഗ്ര പുലിമുട്ട് പദ്ധതി വൈകുന്നതിലുള്ള ആശങ്ക അറിയിച്ച് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സർക്കാർ പ്രഖ്യാപിച്ച സമഗ്ര പുലിമുട്ട് പദ്ധതിയിൽ ചെല്ലാനം, കൊല്ലംങ്കോട്, ശംഖുംമുഖം, ആലപ്പാട്, കയ്പമംഗലം എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.
ആലപ്പാട്ടും കയ്പമംഗലത്തും കരയിലെ സർവ്വേ നടപടികൾ പൂർത്തിയാക്കി കടലിലെ സർവ്വേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 15 നകം ചെന്നൈ എൻ.സി.സി.ആറിന്റെ പക്കൽ നിന്ന് ഡിസൈൻ ലഭ്യമാക്കുകയും മേയ് മാസത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു. അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആലപ്പാടിലെ പുലിമുട്ട് പദ്ധതി നടപ്പിലാക്കുകയെന്ന് എം.എൽ.എ പറഞ്ഞു