
കൊല്ലം: വയനാട് മാതാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷൻ സ്വാമി അക്ഷയാമൃതാനന്ദ പുരിയുടെ സംസ്കാരചടങ്ങുകൾ മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ നടന്നു. ആശ്രമത്തിലെ മുതിർന്ന സന്യാസി, സന്യാസിനി ശിഷ്യന്മാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്നലെ സത്സംഗത്തിന് ശേഷം ഉച്ചഭക്ഷണം കഴിച്ച് മുറിയിലേക്കുപോയ സ്വാമി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഇന്ന് പുലർച്ചെ കൊല്ലം അമൃതപുരിയിൽ എത്തിച്ചു. ആശ്രമത്തിലെ മുതിർന്ന സന്യാസി, സന്യാസിനി വര്യരും, ബ്രഹ്മചാരി, ബ്രഹ്മചാരിണിമാരും മറ്റ് ആശ്രമം അന്തേവാസികളും സ്വാമിയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. പുലർച്ചെ 5 മുതൽ രാത്രി 9വരെ ലളിതാസഹസ്രനാമ അഖണ്ഡ ജപം നടന്നു.
നിയമ പഠനത്തിന്റെ അവസാനഘട്ടത്തിലാണ് സ്വാമി മാതാ അമൃതാനന്ദമയിയെ കാണുന്നതും ആശ്രമത്തിലെ അന്തേവാസിയാകുന്നതും. പിന്നീട് അമ്മയിൽ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതിലൂടെ ഗിരീഷ് കുമാർ എന്ന പേരുമാറ്റി അക്ഷയാമൃത ചൈതന്യയായി മാറി. 1994 ൽ അമ്മയുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിലെത്തിയത്. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ധ്യാത്മിക സാധന കേന്ദ്രങ്ങൾ തുറന്നു. മാനന്തവാടിയിൽ ആശ്രമവും അമൃത വിദ്യാലയവും സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ആദിവാസി വിഭാഗങ്ങളിൽ അവരുടെ നേട്ടത്തിനായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാതാ അമൃതാനന്ദമയി മഠത്തിന്റെ അമലഭാരതം പദ്ധതിയുടെ ഭാഗമായി നിരവധി പേർക്ക് ടോയ്ലെറ്റുകൾ നിർമ്മിച്ചുനൽകി. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, വിധവകൾക്ക് പെൻഷൻ തുടങ്ങിയ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. ആദിവാസികളുടെ ക്ഷേമത്തിനായി കൽപ്പറ്റയിലെ അമൃത കൃപ ചാരിറ്റബിൾ ആശുപത്രിയുടെ നിർമ്മാണത്തിനും സ്വാമി വലിയ ഇടപെടൽ നടത്തിയിരുന്നു.