വിദ്യാർത്ഥിയെ ഒരു സംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി
പുത്തൂർ : വിദ്യാർത്ഥിയെ ഒരു സംഘം വീട്ടിൽക്കയറി ആക്രമിച്ചു. ബഹളം കേട്ട് തടസം പിടിക്കാനെത്തിയ മാതാപിതാക്കൾക്കും മർദ്ദനമേറ്റു. ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥി പുത്തൂർ എസ്.എൻ.പുരം വട്ടവിള വീട്ടിൽ ജെ.എസ്.ആദിത്യൻ(19), അച്ഛൻ എ.ജയൻ, അമ്മ ശ്രീരഞ്ജിനി എന്നിവർക്കാണ് മർദ്ദനമേറ്റത്. മൂവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വിവരം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം സ്ഥലം വിട്ടു. ഒരു ബൈക്ക് സംഭവ സ്ഥലത്തു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ക്ലാസ് റെപ്രസെന്റേറ്റീവ് സ്ഥാനാർഥിയായി ആദിത്യൻ മത്സരിച്ചിരുന്നു. ബൈക്കിലെത്തിയ ആറോളം പേർ സംഘത്തിലുണ്ടായിരുന്നവെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിലുൾപ്പെട്ടവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു.