
കൊല്ലം: വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജലജന്യരോഗങ്ങൾ, സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് സാദ്ധ്യത വർദ്ധിച്ചു.
ചെമ്പുകളിലും വലിയപാത്രങ്ങളിലും വെള്ളം സംഭരിച്ചശേഷം മൂടിവയ്ക്കണം. കൊതുക് പെരുകി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക, ജലഭക്ഷ്യജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവയും പടരാനിടയുണ്ട്.
ധാരാളം വെള്ളം കുടിക്കണം. യാത്രവേളകളിലും അല്ലാതെയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാം. കൃത്രിമ പാനീയങ്ങൾ, കോളകൾ, മധുരപാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കണം. പുറത്തുനിന്നും വാങ്ങുന്ന കുടിവെള്ളം ശുദ്ധമായ സ്രോതസിൽ നിന്നുള്ളതാണെന്ന സർട്ടിഫിക്കറ്റ് വില്പനക്കാർ കരുതണം.
അംഗീകൃത വാഹനങ്ങളിൽ മാത്രം ജലവിതരണം നടത്താം. ആരോഗ്യപ്രവർത്തകർ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. സി.എച്ച്.സി, പി.എച്ച്.സി, സബ് സെന്റുകളിൽ ഉൾപ്പെടെ ഒ.ആർ.എസ് സിങ്കി കോർണറുകൾ സജ്ജീകരിക്കണം. പഞ്ചായത്ത് തലത്തിൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. സ്വകാര്യ ആശുപത്രികൾ പ്രവേശിക്കപ്പെടുന്നവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം.
സൂര്യാഘാതം - മുൻകരുതലുകൾ
1. ദാഹം ഇല്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുക
2. സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേയ്ക്ക് മാറണം. വെള്ളത്തിൽ മുക്കിപിഴിഞ്ഞ തുണികൊണ്ട് തലോടാം
3. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൽ ധരിക്കണം
4. വെയിലത്ത് ജോലി ചെയ്യുന്ന സമയം ക്രമീകരിക്കണം
5. കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ വെയിലത്ത് ഇറങ്ങരുത്
6. വെയിലത്ത് പാർക്ക് ചെയ്ത കാറുകളിൽ കുട്ടികളെയിരുത്തി, ഷോപ്പിംഗിന് പോകരുത്
7. വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം
8. സൺ സ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കണം
9. പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം
10. യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം
11. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം