കൊല്ലം: സ്വപ്നസാക്ഷാത്കാരത്തിന് ഉൾക്കരുത്തും ആർജ്ജവുമുണ്ടായാൽ മാത്രം മതിയെന്ന് സിനിമ സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ഉദ്ഘാടനം കൊല്ലം പ്രസ് ക്ലബ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവൻ സെക്രട്ടറിയും ഗാർഫി രക്ഷാധികാരിയുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി.
ശാസ്ത്രീയമായ സിനിമാപഠനത്തിലൂടെ സാമൂഹ്യപരിഷ്കരണം സാദ്ധ്യമാക്കാൻ കഴിയുന്ന ശക്തമായ മാദ്ധ്യമമാണ് സിനിമ. അത് പഠിക്കുന്ന നൂറുപേരിൽ ഒരാൾ മാത്രം മതിയാകും മാറ്റം സാദ്ധ്യമാകാൻ. ഗ്രാമീണ മേഖലയിൽ നിന്ന് ആദിവാസി, ഭിന്നശേഷി വിഭാഗത്തിൽ നിന്നുമൊക്കെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി അഭിനയരംഗത്തും സാങ്കേതിക മേഖലയിലുമൊക്കെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം ഒരുപക്ഷെ ലോകത്തുതന്നെ ആദ്യത്തെ ആശയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എ.സി. ലളിതയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ച ഗാന്ധിഭവൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനും ലോഗോ പ്രകാശനം സംവിധായകൻ ആർ. ശരത്തും ഗാർഫിയുടെ ഒരു വർഷത്തെ പദ്ധതികളുടെ പ്രകാശനം ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രനും നിർവഹിച്ചു. ഡോ. റിജി ജി. നായർ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി എന്നിവർ സംസാരിച്ചു.