
തൃശൂർ: തൃശൂർ - എറണാകുളം ദേശീയപാതയിലെ ചാലക്കുടി അടിപ്പാത നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഹരിത വി.കുമാർ. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ) കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ കളക്ടർ, നിർമ്മാണം ഇനിയും വൈകിയാൽ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുക്കുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി ചേർന്ന് വിവിധ യോഗങ്ങൾ ചേർന്ന് തീരുമാനമെടുത്തിട്ടും നിർമ്മാണത്തിൽ കരാറുകാരും ദേശീയപാത അതോറിറ്റിയും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നിർമ്മാണം ആരംഭിച്ചതു മുതൽ ഓരോ കാരണങ്ങളാൽ പണി നിറുത്തിവയ്ക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. നിർമ്മാണം ഇനിയും വൈകാൻ അനുവദിക്കില്ലെന്നും ഫെബ്രുവരി 15നകം നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും കരാറുകാർക്ക് നിർദ്ദേശം നൽകി.
കരാറുകാർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തൊഴിലാളികളെയും സാമഗ്രികളെയും സംബന്ധിച്ച മുഴുവൻ വിവരങ്ങളും അടുത്ത ദിവസം തന്നെ ലഭ്യമാക്കാൻ ദേശീയ പാത അതോറിറ്റിക്കും നിർദ്ദേശം നൽകി. നിർമ്മാണ പ്രദേശത്ത് ഇതുവരെ നടന്ന അപകടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ, പൊലീസ് അധികൃതർക്കും നിർദ്ദേശം നൽകി. നിർമ്മാണം നടക്കുന്ന ഭാഗത്തെ ടോൾപിരിവ് താത്കാലികമായി നിറുത്തിവെച്ചാൽ പണി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് യോഗത്തിൽ പങ്കെടുത്ത സനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അതോറിറ്റി ടോൾ പിരിക്കുന്നത്. കാന നിർമ്മിക്കാത്തതിനാൾ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും നിർമ്മാണം പൂർത്തിയാകാത്തതിനാൽ പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാലക്കുടി നഗരസഭാ ചെയർമാൻ വി.ഒ പൈലപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ബിജു എസ്.ചിറയത്ത്, ഡിവൈ.എസ്.പി സന്തോഷ് സി.ആർ, ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.