
ഗുരുവായൂർ : ലോക്ഡൗൺ നിയന്ത്രണത്തിലും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹത്തിരക്ക്. സമ്പൂർണ്ണ ലോക്ഡൗൺ ദിനമായ ഇന്നലെ ക്ഷേത്രസന്നിധിയിൽ 154 വിവാഹം നടന്നു. 184 വിവാഹങ്ങളാണ് ഇന്നലത്തേക്ക് ബുക്ക് ചെയ്തിരുന്നത്. ഇതിൽ 30 വിവാഹസംഘമെത്തിയില്ല. പുലർച്ചെ അഞ്ച് മുതൽ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടർന്നു. രാവിലെ 8.30 ന് ശേഷമായിരുന്നു വിവാഹം കൂടുതലും. തിരക്കിനനുസരിച്ച് ക്ഷേത്ര നടപ്പന്തലിലെ മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹം നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നൽകിയത്. ക്ഷേത്രനടയിൽ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിട്ടു. വിവാഹസംഘത്തിലെ മറ്റുള്ളവരെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് സമീപം കയറ് കെട്ടി തടഞ്ഞു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിച്ചില്ല. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് തിരക്ക് നിയന്ത്രിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിന് ഭക്തർ കുറവായിരുന്നു. ഓൺലൈനിൽ ബുക്ക് ചെയ്ത് വരുന്ന ഭക്തരെ നേരെ നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് ദീപാരാധന സമയത്തും ഭക്തജന സാന്നിദ്ധ്യം കുറവായിരുന്നു.