
തൃപ്രയാർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 70ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീമിൽ തൃപ്രയാറിൽ നിന്നും രണ്ട് പേർ. വോളിബാളിന്റെ കളിത്തൊട്ടിലായ തൃപ്രയാറിൽ നിന്നും കെ.ആർ റിജാസും മുൻ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെ.ജി രാഗേഷുമാണ് ടീമിലിടം നേടിയത്. ഇരുവരും തൃപ്രയാർ ടി.എസ്.ജി.എയുടെ സമ്മർ ക്യാമ്പിലൂടെ ഉയർന്നുവന്നവർ. വോളിബാൾ കോച്ച് പി.സി.രവിയാണ് ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ റിജാസിനെ കണ്ടെത്തി വോളിബാൾ ക്യാമ്പിലേക്കെത്തിച്ചത് മുൻ പൊലിസ് താരം മജിദാണ്. ഇപ്പോൾ കൊച്ചിയിൽ കസ്റ്റംസിനായി കളിക്കുന്ന റിജാസ് പെരിങ്ങോട്ടുകര വടക്കുംമുറി കളത്തിപറമ്പിൽ റസാക്കിന്റേയും സക്കിനയുടേയും മകനാണ്.
10 തവണ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള രാഗേഷ് നാഷ്ണൽ ഗെയിംസിലും ഫെഡറേഷൻ കപ്പിലും കേരളത്തിനായി ജേഴ്‌സി അണിഞ്ഞിരുന്നു. 2011 ലും 2017ലും ദേശീയ വോളിബാൾ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗമായിരുന്നു. തൃപ്രയാർ കുരുടിയാറ ഗംഗാധരന്റേയും ഷീബയുടേയും മകനാണ് കെ.എസ്.ഇ.ബി താരമായ കെ.ജി രാഗേഷ്.