master-plan-inaccuracy
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിക്കുന്നു.

ചാവക്കാട്: നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങൾ വ്യാപകമായി ഉയർത്തിയ പരാതികൾക്കും ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു. വർഷങ്ങളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ ഡ്രൈ അഗ്രികൾച്ചർ സോണിൽ ഉൾപെടുത്തിയതിനെതിരെ നിരവധി വ്യക്തികളും സംഘടനകളും നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. യാതൊരു പഠനവും നടത്താതെയും ജനങ്ങളുമായി ചർച്ച ചെയ്യാതെയും തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നിരവധി അപാകതകളുണ്ടെന്ന് ചെയർപേഴ്‌സനും ഉദ്യോഗസ്ഥർക്കും ബോദ്ധ്യമായി. പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധിപേർ കൃത്യമായ തങ്ങളുടെ ഭൂമി സംബന്ധമായ രേഖകളുമായി ചെയർപേഴ്‌സണോട് പരാതി ബോധിപ്പിക്കാൻ സ്ഥലത്തെയിരുന്നു. പത്താം തീയതി പരാതിക്കാരുമായി നഗരസഭാ ഓഫീസിൽ ഹിയറിംഗ് നടത്തുന്നുണ്ട്. ഇന്ന് ഹിയറിംഗിൽ ഹാജരായി കൂടുതൽ കാര്യങ്ങൾ നഗരസഭാധികൃതരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ്, നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, മുനിസിപ്പൽ എൻജിനിയർ റിഷ്മ സന്തോഷ്, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, ഷാഹിനാ സലീം, പൊതുപ്രവർത്തകരായ ദസ്തഗീർ മാളിയേക്കൽ, അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, ലത്തീഫ് പാലയൂർ, ആരിഫ് പാലയൂർ, സി.എം. ജനീഷ്, കെ.എം. സാദിക്ക്, കെ.വി. ഫസലു എന്നിവർ ചെയർപേഴ്‌സണും സംഘവുമായി സംസാരിച്ചു.

മാസ്റ്റർ പ്ലാനിൽ വന്നിട്ടുള്ള വലിയ അപാകത ചെയർപേഴ്‌സനും ഉദ്യോഗസ്ഥർക്കും ബോദ്ധ്യമായ സാഹചര്യത്തിൽ തിരുത്തൽ നടപടികൾ നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷ.
-നൗഷാദ് തെക്കുംപുറം
(പൗരാവകാശ വേദി പ്രസിഡന്റ്)